Wednesday 30 July 2014

സിഡി-ഡിവിഡി യുഗം അവസാനിക്കുന്നു

സിഡി-ഡിവിഡി യുഗം അവസാനിക്കുന്നു




വീഡിയോ കാസറ്റുകളുടെ യുഗം അവസാനിപ്പിച്ചുകൊണ്ട് വീഡിയോ സീഡികള്‍ വന്നു. അവയ്ക്കു പിന്നാലെ ഡിവിഡികള്‍ പ്രചാരത്തിലെത്തി. ഇപ്പോഴിതാ അവയുടെ കാലഘട്ടവും അവസാനിക്കുകയാണ്. ഒപ്പം വിനോദമേഖലയിലെ വന്‍ബിസിനസ്സായ സീഡി-ഡിവിഡി ലൈബ്രറികളും പഴങ്കഥകളാകുന്നു.

വന്‍കിട കമ്പനിയായ ഷെമരൂ തങ്ങളുടെ മുംബൈയിലെ വീഡിയോ ലൈബ്രറി അടച്ചു പൂട്ടുന്നു എന്നതാണ് ഈ രംഗത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഈ വര്‍ഷം അവസാനത്തോടെ ലൈബ്രറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഷെമരൂവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്നോടിയായി തങ്ങളുടെ ഓണ്‍ലൈന്‍ പാര്‍ട്ടിസിപ്പേഷന്‍ കമ്പനി കൂടുതല്‍ സജീവമാക്കിയിരുന്നു. മോസര്‍ബെയറും പെന്‍ ഇന്ത്യയുമെല്ലാം ഷെമരൂവിന് മുമ്പേ ഈ വഴി നടന്നവരാണ്.

സിഡികളും ഡിവിഡികളും വിനോദമേഖലയില്‍ ചുവടുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. വീഡിയോ കാസറ്റുകളുടെ വലുപ്പത്തിലും ഉപയോഗത്തിലുമുള്ള അസൗകര്യങ്ങള്‍ മറികടന്ന സിഡികള്‍ വന്‍പ്രചാരം നേടി. പിന്നാലെ ഒറ്റ ഡിസ്‌ക്കില്‍ നിരവധി ചിത്രങ്ങളുമായി ഡിവിഡിയും പ്രചാരത്തിലെത്തി. സിഡി-ഡിവിഡി വിപണി വന്‍മുന്നേറ്റം നടത്താന്‍ പിന്നീട് അധികകാലം വേണ്ടിവന്നില്ല.

സാങ്കേതികവിദ്യയുടെ പുരോഗതി തന്നെയാണ് സീഡി-ഡിവിഡി വിപണിയ്ക്കും ചരമക്കുറിപ്പ് എഴുതുന്നത്. ഓണ്‍ലൈന്‍ പൈറസി, ഇന്റര്‍നെറ്റ് സ്ട്രീമിംഗ് സേവനങ്ങള്‍, മെച്ചപ്പെട്ട ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍, സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപനം, മികച്ച ആപ്ലിക്കേഷനുകളുടെ ആവിര്‍ഭാവം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് സിഡികളുടെയും ഡിവിഡികളുടെയും കാര്യത്തില്‍ വില്ലനാകുന്നത്.

ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി പുതിയ സിനിമകളും മറ്റും വളരെ വേഗം വിരല്‍ത്തുമ്പില്‍ എത്തുമെന്നിരിക്കേ സീഡികള്‍ക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലൊതായി. ടോറന്റ് പോലുള്ള നിരവധി സര്‍വീസുകള്‍ സൗജന്യമായോ കുറഞ്ഞ ചെലവിലോ നല്‍കുന്നത് വന്‍സിനിമാ ശേഖരമാണ്. വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്ഷനുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളും വെബ്ബിലും ഗാഡ്ജറ്റുകളിലും വീഡിയോ ഡൗണ്‍ലോഡിംഗ് എളുപ്പമാക്കുന്നു. പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും ഹാര്‍ഡ് ഡ്രൈവുകളും ഡാറ്റ കൈകാര്യം ചെയ്യലും കൈമാറ്റവും കൂടുതല്‍ അനായാസമാക്കി.

സിനിമകള്‍ക്കായുള്ള കാത്തിരിപ്പും ചെലവും കുറയുകയും, തെരഞ്ഞെടുപ്പ് എളുപ്പമാവുകയും ചെയ്തതോടെയാണ് സിഡികള്‍ക്കും ഡിവിഡികള്‍ക്കും തിരിച്ചടിയായത്. ഐടി യുഗത്തില്‍ 3-5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സാങ്കേതികവിദ്യയില്‍ സമഗ്രമായ മാറ്റമാണ് സംഭവിക്കുന്നതെന്നും, അവ നിലവിലുള്ള ട്രെന്‍ഡുകളെ അടിമുടി മാറ്റിമറിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.



ലാപ്‌ടോപ്പില്‍നിന്ന് നെറ്റ്ബുക്കിലേക്ക് സാങ്കേതികവിദ്യ 'ചുരുങ്ങിയതോടെ' സിഡി ഡ്രൈവുകള്‍ പോലും അപ്രത്യക്ഷമായി. ഓണ്‍ലൈനില്‍ സിനിമകളുടെ വലിപ്പം 700-100 എംബിയില്‍ ഒതുങ്ങുമ്പോള്‍ സീഡി-ഡിവിഡി ഫയലുകളുടെ വലുപ്പം പല ജിബികളാണ്. സീഡിയാണെങ്കില്‍ ഒരു സിനിമയ്ക്ക് രണ്ടു ഫയലുകള്‍ (2 സിഡികളുടെ) സംരക്ഷിക്കേണ്ടിവരും. മികച്ച ക്ലാരിറ്റി ഉണ്ടാകുമെന്നതാണ് ഓണ്‍ലൈന്‍ ഫയലുകളുടെ മറ്റൊരു പ്രത്യേകത.

ഓണ്‍ലൈന്‍ പൈറസിയും വലിയ രീതിയില്‍ സിഡി വ്യവസായത്തെ ബാധിക്കുന്നുണ്ട്. പല ചിത്രങ്ങളും റിലീസ് ചെയ്ത ഉടന്‍തന്നെ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നുണ്ട്. ഹോളിവുഡിലെ ബിഗ്ബജറ്റ് ചിത്രമായ 'എക്‌സ്‌പെന്‍ഡബിള്‍സ്-3'യുടെ ഡിവിഡി ക്ലാരിറ്റിയിലുള്ള കോപ്പി, ചിത്രത്തിന്റെ റിലീസിന് ആഴ്ചകള്‍ക്ക് മുമ്പേ ഓണ്‍ലൈനില്‍ എത്തി എന്നതാണ് ഈ രംഗത്തുനിന്നുള്ള പുതിയ വാര്‍ത്ത. ചിത്രം ഓണ്‍ലൈനില്‍ എത്തി ഒരു ദിവസത്തിനകം ഒരു ലക്ഷത്തിലേറെ ആളുകളാണ് ചിത്രം കണ്ടത്. ഇത് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനെ കാര്യമായി ബാധിച്ചില്ലെങ്കിലും സിഡി-ഡിവിഡി റിലീസിനെ ബാധിക്കുമെന്ന് തീര്‍ച്ച.

സിഡി കമ്പനികളും സാങ്കേതിക പുരോഗതിയ്‌ക്കൊപ്പം മാറാന്‍ തയ്യാറായിരിക്കുകയാണ്. തങ്ങളുടെ ഓണ്‍ലൈന്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് മിക്ക കമ്പനികളും ശ്രമിക്കുന്നത്. സ്വന്തം വെബ്‌സൈറ്റുകള്‍ വിപുലീകരിച്ചും വ്യത്യസ്ത സൈറ്റുകളുമായി പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടും ഓണ്‍ലൈന്‍രംഗത്ത് സജീവമാവുകയാണ് അവരിപ്പോള്‍. മോസര്‍ ബെയര്‍ പോലുള്ള കമ്പനികള്‍ നേരത്തേ ന്നെ പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് തുടങ്ങിയ പോര്‍ട്ടബിള്‍ ഡാറ്റ കാരിയറുകളുട മേഖലയിലും കൈവെച്ചിരുന്നു.

ലോകം മുഴുവന്‍ ഒറ്റ വലയില്‍ കുടുങ്ങിയപ്പോള്‍ പ്രേക്ഷകന്റെ ആസ്വാദനത്തിന്റെ അതിരുകള്‍ ഹിന്ദി, പ്രാദേശിക ഭാഷാ സിനിമകള്‍ക്കുമപ്പുറം കടന്നു. ഹോളിവുഡ് സിനിമകള്‍ക്കൊപ്പം വിദേശഭാഷാ ചിത്രങ്ങളിലേക്കും ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചാനകളില്‍ വരുന്ന ടെലിവിഷന്‍ സിനിമകളിലേക്കുമെല്ലാം പ്രേക്ഷകര്‍ കടന്നുചെന്നു. ഇതും പരോക്ഷമായിട്ടെങ്കിലും സിഡി-ഡിവിഡി വ്യവസായത്തെ ബാധിച്ചു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ രംഗം പൂര്‍ണ്ണമായി അസ്തമിച്ചു പോകുമെന്ന് കരുതുന്നവര്‍ കുറവാണ്. ഹോം വീഡിയോ രംഗത്ത് ഒരു പരിധിവരെ സിഡികള്‍ക്കും ഡിവിഡികള്‍ക്കും തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്താനാകുമെന്ന് കരുതുന്നു.

എന്നാല്‍ സാധാരണ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്ന പ്രധാന ഉപാധി എന്ന നിലയില്‍ ഇവയ്ക്കുള്ള പ്രസക്തി ഏതാണ്ട് നഷ്ടമായിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് വന്‍കിട കമ്പനികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും.

(ശിഹാബുദ്ദീന്‍ തങ്ങള്‍ - m4tech)

No comments:

Post a Comment

Copyright 2010 @ Keve Tech News